Thursday, February 4, 2016

ജലം കൊണ്ട് ഹൃദയം മുറിഞ്ഞവര്‍


തോരാതെ പെയ്ത
മഴയൊലിപ്പിച്ചത്.......
കുന്നുകൂട്ടിവെച്ചൊരായിരം
കനവുകളും...
വിളവുപാകമായൊരെൻറെ
കഠിനാധ്വാനവും...
അരവയറുണ്ട്
സ്വരുക്കുട്ടിയ നാണ്യക്കുടുക്കയും
മാത്രമായിരുന്നില്ല...

ദുരയുമാർത്തിയും
കുടിലതയും
ചപലതയും
പിന്നെയുമെന്തൊക്കെയോ....
ഓഡിയും ബെൻസും
ഓട്ടോറിക്ഷയോടൊപ്പം
മലിനജലത്തിലൊന്നിച്ച്
ഒഴുകിനടക്കുന്ന
സമത്വസുന്ദര
സോഷ്യലിസം....
വേമ്പനാട്ടുകായലിലെ
കെട്ടുവള്ളങ്ങൾ
പോലെ ആകാശയാനങ്ങൾ...
ഇറ്റാലിയൻ മാർബിളിൽ
കക്കൂസ് മാലിന്യമൊഴുകിപ്പരക്കുമ്പോൾ...
പ്രകൃതിയൂറിയൂറി ചിരിക്കുന്നുണ്ടാവണം...
ജാതിയും മതവും സവർണ്ണധാർഷ്ട്യങ്ങളും...
കഴുത്തറ്റം മുങ്ങി
നിലവിളിക്കുന്നു...
ഒരുകുപ്പിവെള്ളം
പലജാതിക്കാർ
പകുത്തുകുടിക്കുന്ന
സൗഹൃദവും
ക്ഷേത്രശ്രീകോവിലിൽ
ഒഴുകിനടക്കുന്ന
ഖുറാനും ബെെബിളും...
ദുരന്തകാലത്ത് മാത്രമാണ്
ലോകം സമത്വമറിയുന്നത്....
വെള്ളമിറങ്ങിയാൽ
സൗഭാഗ്യങ്ങൾക്കൊപ്പം
വീണ്ടും
തിരിച്ചുവരും
മതവും
മാൽസര്യവും
ഉച്ച നീചത്വങ്ങളും....
അടുത്ത ദുരന്തം
എത്തുന്നതുവരെ
സമത്വം
ഒരു സ്വപ്നമായ് മാത്രം
നിലനിൽക്കും....

No comments:

Post a Comment