Tuesday, January 19, 2010

എന്നാലും എന്‍റെ സാറേ......!!!!!!!!!!!!

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതലാണ്‌ ഞാന്‍ ഒരു പാരലല്‍ കോളേജില്‍ ട്യൂഷന് പോകുന്നത്
എന്‍റെ ബന്ധുവായ എസ്.ഷാജഹാന്‍ നടത്തുന്ന വിദ്യ അക്കാദമിയില്‍ ആണ് ട്യൂഷന്‍.
വെക്കേഷന്‍ ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് തന്നെ ഏതാണ്ട് നാലോളം ട്യൂഷന്‍ സെന്റര്‍കാര്‍
വീട്ടില്‍ വന്നു "ക്യാന്‍വാസ്" എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന "പുള്ളാരെപ്പിടുത്തം"
തുടങ്ങിയിരുന്നു. ഓരോരുത്തരും എതിര്‍ സ്ഥാപനങ്ങളെപ്പറ്റി വായില്‍ കൊള്ളാത്തത്ര അപവാദങ്ങള്‍
പറഞ്ഞാണ് ആളെക്കൂട്ടുന്നത്.
മദ്യപാനം,കഞ്ചാവ് ,പെണ്‍വാണിഭം,മോഷണം,തുടങ്ങി ഇന്ത്യന്‍ പീനല്‍ കോഡില്‍ പറഞ്ഞിട്ടുള്ളതും ഇല്ലാത്തതുമായ
അനേകം കുറ്റങ്ങള്‍ ഇക്കൂട്ടര്‍ ആരോപിക്കും അങ്ങനെയൊരു മഹായുദ്ധം കഴിഞ്ഞു
വെക്കേഷന്‍ ക്ലാസ് തുടങ്ങി ,അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളെ ഒന്നിച്ചു ഇരുത്തിയാണ്‌ പഠിപ്പിച്ചു തുടങ്ങിയത്
ഇടവേളകളില്‍ പ്രിന്‍സിപ്പല്‍ വന്നു അയലത്ത് വീട്ടിലെ കുട്ടികളെ ക്ലാസ്സില്‍ എത്തിക്കാനുള്ള സൂത്രങ്ങള്‍
പറഞ്ഞുതരും ഉച്ചവരെ ക്ലാസ് നല്ല രസമായിരുന്നു അന്ന്.
ഒരു ദിവസം മലയാളം ക്ലാസ്സിലെ അധ്യാപകന്‍ വന്നില്ല പകരം ഷാജഹാന്‍ സാര്‍ കയറി
ഹിസ്റ്ററിയാണ് ഏറ്റവും മികച്ചതെന്നും എല്ലാവര്ക്കും എന്തും പഠിപ്പിക്കാം പക്ഷെ ഹിസ്റ്ററി പറ്റില്ല
എന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു കവിത പഠിപ്പിക്കാന്‍ തുടങ്ങി....
പുസ്തകമെടുത്തു ഈണത്തില്‍ ചൊല്ലി...

"റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്കവേലകണ്ടോ...
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍തിരകണ്ടു കപ്പല്‍ കണ്ടു"

ഇതാണ് കവിത
ഒരു മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ കവിത ചൊല്ലി തീര്‍ത്ത ശേഷം
സാര്‍ അര്‍ഥം വിശദീകരിക്കാന്‍ തുടങ്ങി...

എല്ലാവരും ശ്രദ്ധിക്കൂ.
റാകിപ്പറക്കുന്ന ചെമ്പരുന്തേ .....
റാകി ; വട്ടമിട്ട്
പറക്കുന്ന ചെമ്പരുന്തേ
ചെമന്ന പരുന്തേ....
അടുത്തവരിയെന്താണ് .....? നോക്കൂ....
നീയുണ്ടോ മാമാങ്കവേലകണ്ടോ....?
നീയുണ്ടോ,
നീ ചോറുണ്ടോ.....?
മാമാങ്കവേലകണ്ടോ,
ആരാണ് മാമന്‍ .....?
അമ്മാവന്‍.....
മാ മങ്ക......എന്നാല്‍...?
മങ്ക =സ്ത്രീ
മാ മങ്ക ........?
സാര്‍ കുട്ടികള്‍ക്കിടയിലേക്ക് ഒരു ചോദ്യം എറിഞ്ഞു കൊടുത്തു.
ആചോദ്യം ഞാന്‍ ഏണിവച്ച് കയറിപ്പിടിച്ച് ഉത്തരം പറഞ്ഞു...
"അമ്മാവന്റെ ഭാര്യ"
യെസ്......കറക്റ്റ് അമ്മാവന്റെ ഭാര്യ എന്നാല്‍ അമ്മാവി...
സാര്‍ എന്നെ അഭിനന്ദിച്ചു,അതുകേട്ടു ഞാനൊന്ന് ബഞ്ചില്‍ ഇളകിയിരുന്നു
അപ്പുറത്തിരുന്ന ശാലിനിയെ സൈറ്റടിച്ച് കാണിച്ചു.
അമ്മാവിയുടെ എന്ത് കണ്ടോന്നാ.........?
ഇത് പറഞ്ഞതും ചോക്ക് കഷ്ണം എടുത്തു എന്‍റെ തലയിലെറിഞ്ഞതും
ഒരുമിച്ചായിരുന്നു....
കുട്ടികളൊക്കെ ചിരിക്കുന്നു ,എനിക്കപ്പോള്‍ കാര്യം വ്യക്തമായി.....
ശാലിനിയെ സൈറ്റടിച്ചതു സാര്‍ കണ്ടുപിടിച്ചു.....
ചാടി എഴുന്നേറ്റു ഞാന്‍ പറഞ്ഞു :
വേല ......അമ്മാവിയുടെ വേല.
ആ ശരി, ഇരി.....
സാര്‍ പാടഭാഗത്തെക്ക് കടന്നു.
ഇനി ഒരു കാര്യം അറിയാമോ....?
നമ്മുടെ കവിയുടെ അമ്മാവിക്കു വേലയായിരുന്നു, വേലയെന്നാല്‍ വീട്ടുവേല .
ആ ..... അടുത്ത വരി നോക്കൂ....
വേലയും കണ്ടു വിളക്കും കണ്ടു....
അമ്മാവിയുടെ വീട്ടുവേല അതി ദയനീയമായിരുന്നു....
ആ ദുഃഖ കരമായ വേലയും കവി കണ്ടു ,
അവര്‍ വിളക്ക് താങ്ങിപ്പിടിച്ചു കൊണ്ട് വരുന്നതും കവി കണ്ടു....
അങ്ങനെയുള്ള ദുഃഖം .....
ആ അതിഭയങ്കരമായ വേദന സഹിക്കവെയ്യാതെ കവി കടല്‍തീരത്തു പോയി....
അപ്പോള്‍ .........?
അപ്പോഴെന്തു കണ്ടു കവി......?
വലിയ ചൂരല്‍ ഡസ്കില്‍ അടിച്ചുകൊണ്ട് ഉറക്കെയായിരുന്നു സാറിന്റെ ചോദ്യം....
കുട്ടികള്‍ എല്ലാം ഒരേ സ്വരത്തില്‍ അലറിപ്പറഞ്ഞു....
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു.....




അനന്തരം....
ആ വര്‍ഷം ഓണപ്പരീക്ഷക്ക് ഞാന്‍ ആദ്യമായി സാമൂഹ്യ പാഠത്തിനും
മലയാളത്തിനും ഉജ്ജ്വലമായി തോറ്റു..!!!!!!!!!!!
ശുഭം (പണ്ടാരമടങ്ങി)

2 comments: