Thursday, June 11, 2026

ദൈവരാജ്യം


വിശക്കുന്ന രാജ്യം
വിയർക്കാത്ത ദൈവം

വിതുമ്പുന്ന മർത്യന്നിതാ

ക്ഷേത്രഹർമ്യം


സ്തുതിക്കുന്നു ശ്ലോകം

വെറുക്കുന്നു തമ്മിൽ 

ഒരേ ദൈവതത്താൽ 

ചിരം വൈരമായോർ!


രഥം പാഞ്ഞു,യുദ്ധം

ഹനിച്ചെത്ര ജീവൻ

അധോചിന്തമാത്രം 

ജയിക്കുന്നു വീണ്ടും


ദിനേയഞ്ചുനേരം 

നിലം കുമ്പിടുന്നോർ-

ക്കരുൾ ബാങ്കു 

നാദം പരത്തും മിനാരം


തകർത്തങ്ങുതീർത്തി

ട്ടടിക്കല്ലുതോണ്ടി-

ക്കളഞ്ഞിട്ടു ദൈവം

സ്വരൂപത്തിലാളാൻ!


അസത്യപ്പെരുക്ക-

ങ്ങളൊട്ടേറെനീർത്തി

ഇരുട്ടിൽ വെറുപ്പി-

ന്നിരുൾ ധൂമകർമ്മം


മദച്ചൂരിനൂറ്റം മുഴക്കുന്ന

കൂട്ടർക്കിതാ-

ണൊറ്റരുന്നം 

മതത്തിന്റെ നേട്ടം


പരപ്രേമസൂക്തം

പൊഴിക്കുന്ന വേദം

മൊഴിഞ്ഞിട്ടുയിർ

ചീന്തിയേറ്റുന്നു ഭക്തി


ഒഴുക്കുന്ന ചോരയ്‌ക്കിര,

നൂറു ജീവൻ

തിളങ്ങുന്ന വാളാൽ

ജയിക്കുന്ന ദേവാ


അനീതിയ്ക്കുമീതേ 

കരിങ്കല്ലടുക്കി

നിനക്കായിരിക്കാ-

നിടം വെട്ടി നേടി


പച്ചയ്ക്കരിഞ്ഞിട്ടു

കത്തിച്ചെറിഞ്ഞും

കബന്ധങ്ങളേറെ-

ത്തുലാഭാരനേദ്യം


ഉടവാളിനറ്റത്തു-

ടൽച്ഛേദമേറി

നിണധാരയേറ്റം 

നിറവോടൊഴുക്കി


ശവക്കച്ചപോലും

കരയുന്ന കാലം

ഒരേ സോദരങ്ങൾ

നയിക്കുന്നു യുദ്ധം


മതപ്പാടു തീണ്ടാത്തവർ 

നീളെ നാളിൽ

പുണർന്നങ്ങു നില്പൂ

മനുഷ്യത്വമോടെ


പശിക്കാലമാറ്റാ-

നിരുൾതൂത്തകറ്റാ-

നൊടുങ്ങാപ്രയത്നം 

നടത്തുന്നനിസ്വർ


അരക്കെട്ടുവിറ്റി-

ട്ടശിക്കാനൊരുക്കാൻ

മുഴുക്കാമവമ്പിൻ 

നുകം തേടുമമ്മ


ചെരുപ്പിന്റെ വാറിൽ 

തിളക്കംപെരുക്കി-

ക്കിടയ്ക്കുന്നതുട്ടിന്ന-

ടുപ്പൊന്നെരിക്കാം


കുതിയ്ക്കുന്ന റിക്ഷ,-

ച്ചവിട്ടിക്കിതയ്ക്കും

കറങ്ങുന്ന ചക്രം 

നിലയ്ക്കാതെ പായും


ധനം തിന്നു നിത്യം

വിസർജ്ജിച്ചു കൂട്ടും

ധനാഢ്യർക്കുനോട്ടം

ഷെയർ രേഖയേറ്റം


പണത്തിൻ പുരങ്ങൾ

ക്ഷയിക്കാതിരിക്കാൻ

വണങ്ങുന്ന മൂർത്തി-

യ്ക്കിരക്കുന്നു തോട്ടി!


അമേധ്യക്കയങ്ങൾ

നിറഞ്ഞാലവർതൻ

സമാധാനമാകും 

വിശപ്പെന്ന സത്യം!


പെരും ചേരിയോരത്തിണ 

ചേർന്നു മോഹം

കൊരുക്കുന്നൊരിന്ത്യൻ 

ദരിദ്രന്റെ തേട്ടം


അടുത്തൊന്നുനേരം

പുലരുന്ന നേര-

ത്തുദരം കരയാ-

തിരിക്കാനുപായം


വിശപ്പിന്നുമുന്നിൽ

മതം ക്ഷിപ്രശൂന്യം

അരിച്ചാക്കു തന്നെ

ദരിദ്രന്റെ ദൈവം...


■ഷാഫിക്കവിതകൾ

No comments:

Post a Comment